തിയേറ്റ് ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ വേദി പങ്കിട്ട് ദിലീപും സംവിധായകൻ രഞ്ജിത്തും. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനെ അഭിനന്ദിച്ച് യോഗത്തില്‍ ദിലീപ് പ്രസംഗിച്ചു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലിൽ സന്ദർശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രജ്ഞിത് പറഞ്ഞിരുന്നു. ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്.
തിയേറ്റർ ഉടമകളുടെ പ്രശ്നം സര്‍ക്കാരിന് മുന്പില് അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത് പറഞ്ഞു. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതി നടത്തുന്നതിനെ കുറിച്ച് നേരത്തേ ഫിയോക്ക് ആലോചിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ഇന്നത്തെ ഫിയോക്കിന്റെ ജനറൽ ബോഡിയിൽ ചർച്ചയാകും.